Saturday 20 November 2010

മരണത്തെ തടയാനുള്ള കുറുക്കു വിദ്യ

തീറ്റ ഇന്നും എനിക്ക് ക്രേസ് ആണ് ,കാരണം ചെറുപ്പത്തില്‍ പാത്രത്തില്‍ വിളമ്പിത്തരുന്നത് മുഴുവന്‍ തീറ്റിക്കുക എന്നത് ഉമ്മയുടെ നിര്‍ബന്ധം ആയിരുന്നു വിളമ്പുന്നത് പാത്രത്തില്‍ ബാക്കിയാവരുത് , ഞാന്‍ ഇന്നും അത് പിന്തുടരുന്നു ,എല്ലാ തരം ഭക്ഷണവും കഴിക്കും തീര്‍ത്ത്‌ കഴിക്കും ചായയോ വെള്ളമോ ആണ് എങ്കിലും അവസാനതുള്ളി വരെ കുടിക്കും , അതുപോലെ വീട്ടിലെ ഭക്ഷണ സമ്പ്രദായവും റിച് ആയിരുന്നു ,വിഭവങ്ങളുടെ വൈവിധ്യം അല്ല പത്തിരി ആണ് എങ്കില്‍ വയറു നിറയുന്നത് വരെ പത്തിരിയും കറിയും, ചോറ് ആണെങ്കില്‍  അതുമങ്ങിനെ  പക്ഷെ കൂടെ പപ്പടമോ ഒരു തോരനോ മറ്റോ മാത്രമേ കാണൂ , അതിനു പുറമേ അവലുകുഴച്ചത് വൈകുന്നേരത്തെ ചായക്ക് ഒപ്പവും , ചക്ക ചേമ്പ് കിഴങ്ങ് തുടങ്ങി നാടന്‍ വിഭവങ്ങളും , ചുരുക്കത്തില്‍ തീറ്റ ഇല്ലാത്ത ഒരു നേരവും ഇല്ല എന്നര്‍ത്ഥം , ഉമ്മയുടെ മക്കള്‍ എല്ലാവരും തടിയന്‍ മാരും ആയിരുന്നു , എന്നാല്‍ ഈ ഉമ്മയോ ,അവര്‍ക്ക് ക്രത്യമായ ഭക്ഷണശീലം ഉണ്ടായിരുന്നു താനും ,രാവിലെ കുളുത്തത് എന്ന് പറയുന്ന പഴം കഞ്ഞി .പിന്നെ ഒരു പിഞ്ഞാണം നിറയെ  നല്ലവണ്ണം പാലും പഞ്ചസാരയും ചേര്‍ത്ത ചായ , ഉച്ചക്ക് കഞ്ഞി ധാരാളം വെള്ളത്തോടൊപ്പം രാത്രി ചോറും കറിയും മാത്രം , ഇടയ്ക്കു പലഹാരങ്ങലോ അധികം എണ്ണയില്‍ വറുത്ത വസ്തുക്കളോ കഴിക്കില്ല . ഈ ശീലം ഏകദേശം തൊണ്ണൂറു വയസിനടുത്തു ജീവിച്ച ഉമ്മ  നിലനിര്‍ത്തിയിരുന്നു , പക്ഷെ മക്കള്‍ ധാരാളം ഭക്ഷണം കഴിച്ചു കൊഴുത്തിരിക്കുന്നത് കാണുന്നത് ആയിരുന്നിരിക്കണം അവരുടെ സന്തോഷം , പക്ഷെ ഈ കൊഴുത്തമക്കളില്‍ പലരും അവരുടെ ജീവിതകാലത്ത് തന്നെ കൊഴുപ്പടിഞ്ഞു അത് സംബന്ധിയായ രോഗങ്ങള്‍ക്ക് അടിപെടുകയും   ചിലര്‍ കൊഴിഞ്ഞു പോകയും ചെയ്തു . അപ്പോള്‍ തോന്നും ഈ മക്കളെ തടിപ്പിച്ച്ചു ഇല്ലാതാക്കിയത് ഉമ്മയാണോ എന്ന് , അല്ലെന്നാണ് ഉത്തരം ഉമ്മ സ്നേഹിച്ചു ഊട്ടി മക്കള്‍ ഉണ്ണുക മാത്രം ചെയ്തു ,മെയ്യനങ്ങി ഒരു പണിയും ചെയ്തില്ല .ഉമ്മ തൊടിയില്‍ കൃഷി ചെയ്തിരുന്നു പണിക്കാര്‍ക്ക് ഒപ്പം നെല്ല് കുത്തിയിരുന്നു കാലികള്‍ക്ക് ഒപ്പം ഓടിയിരുന്നു , വാര്‍ധക്യ കാലത്ത് കൂടി തൊടികളില്‍ നടക്കുകയും തെങ്ങുകളില്‍ കയറിയ ചിതലുകളെ ഓല തുമ്പുകൊണ്ട് തൂത്തിരുന്നു .ഞാന്‍ അപ്പോള്‍ ഉമ്മറത്തെ കസാലയില്‍ ചാരിയിരുന്നു പുസ്തകം വായിച്ചിരുന്നു . ഇല്ല അങ്ങിനെ മാത്രം പറയുക വയ്യ ,ചേമ്പ് കിളക്കാനും ചേന നടാനും കൂവ വ്രത്തിയാക്കാനും വലിയ നെല്ല് പുഴുങ്ങുന്ന കുട്ടകം മച്ചിന്‍ പുറത്തു നിന്ന് താഴെ എത്തിക്കാനും കുട്ടകത്തില്‍ വെള്ളം നിറയ്ക്കാനും ഒക്കെ അവരെ ഞാന്‍ സഹായിച്ചിരുന്നു , എല്ലാ ആണ്‍മക്കളും അതിനു ഓരോ ഘട്ടത്തില്‍ അവരെ സഹായിച്ചിരുന്നു എന്നും ,രണ്ടാമത്തെയും മൂന്നാമത്തെയും ആണ്‍കുട്ടികള്‍ നെല്ല് കുത്തുകയും  പുട്ടിനു അരി പൊടിക്കയും  ഓല മെടയുകയും ഒക്കെ ചെയ്തിരുന്നു എന്ന് പില്‍കാലത്ത് കൊച്ചു മക്കളോട് കഥപറയുമ്പോള്‍ ഉമ്മ പറയുന്നത് കേട്ടിടുണ്ട് .ഞാന്‍ ഏറ്റവും ഇളയതിന്റെ മൂത്തത് ആണ് ,അത് കൊണ്ട് അവരുടെ കലാ പ്രകടനങ്ങള്‍ നേരിട്ട് കണ്ടതായി ഓര്‍ക്കുന്നില്ല ,

പറഞ്ഞു വന്നത് അമിത ഭക്ഷണം വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ചു ആണ് , തിന്നിട്ടു ആല്ലേ മരിക്കുന്നത് തിന്നാതെ മരിക്കുന്നതിനെകാള്‍ നല്ലതല്ലേ അത് എന്ന് നമുക്കും തോന്നും. തിന്നുന്നുവെങ്കില്‍ അത് ഉരുമായിക്കണം എന്നാണു ഉമ്മ പറയുക ഉരുമായിക്കുക എന്നത് നാടന്‍ പ്രയോഗം ആണ് , ദഹിക്കുക  എന്നോ ശരീരം അബ്സോര്പ് ചെയ്യുക എന്നോ മറ്റോ ആണ് അതിനര്‍ത്ഥം , അത്പോലെ സിഗരറ്റിനു സിഗ്രെട്ടു എന്നാണു പറയുക അത് ഉമ്മായ്ക്ക്  ഇഷ്ട്ടം ആയിരുന്നില്ല ,അതെ കുറിച്ചു പറയുക അത് വലിച്ചാല്‍ കരളു വാടിപ്പോകും എന്നാണു ,  അത് പോലെ കട്ടന്‍ ചായ കുടിച്ചാലും കരളു വാടും എന്നതിനാല്‍ എപ്പോഴും ധാരാളം പശുവിന്‍ പാല് ഒഴിച്ച ചായ തന്നു ,കാപ്പിയില്‍ നെയ്യിട്ടു തന്നു ,നെയ്യ് പിന്നീട് കുഴപ്പക്കാരന്‍ ആകും എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു , ഞാന്‍ ഇന്ന് കൊഴുപ്പും കൊളസ്ട്രോളും കുറക്കാന്‍ പാടുപെടുന്നു ,എന്നിട്ടും വറുത്തതും പൊരിച്ചതും ആയ വസ്തുക്കളോടുള്ള പ്രതിപത്തി കുറഞ്ഞിട്ടില്ല ഭക്ഷണം മുന്നില്‍ വരുന്നത് മുഴുവന്‍ തിന്നു തീര്‍ക്കുക എന്ന പരിപാടിയും തുടരുന്നു ,ഒരു ഗുണം ഉള്ളത് സിഗരട്ട് വലിക്കില്ല എന്നത് ആണ് , അനുജന് ആശീലം സമ്മാനിച്ചത്‌ ചെറുപ്പത്തില്‍ തന്നെ സ്ട്രോക്കും വലതു വശത്ത്‌ തളര്‍ച്ചയും ആണ് .ഇപ്പോള്‍ റികവര്‍ ആയിട്ടുണ്ടെങ്കിലും പഴയ ഊര്‍ജ്ജ സ്വലതയിലേക്ക് തിരിച്ചു വരാന്‍ അയാള്‍ക്ക്‌ ആയിട്ടില്ല  സിഗരട്ട് വലി അതോടെ നിര്‍ത്തി . ഈ കുറിപ്പിന് ആധാരം എന്റെ പ്രിയന്‍ അനൂപ്‌ എഴുതിയ ഒരു കുറിപ്പാണ് വളരെ ചെറുപ്പമായ ഈ ഗുരു ഇയ്യിടെ ചികിത്സയില്‍ ആയിരുന്നു നിക്കോട്ടിനും കൊഴുപ്പും ഒക്കെ അടിഞ്ഞു ആവണം അദ്ദേഹത്തിനെ രക്ത ശുദ്ധി നഷ്ടം ആയിരിക്കുന്നു എന്ന് പറഞ്ഞു , കേവലം ഹരത്തിനു വേണ്ടി തുടങ്ങുന്ന സിഗരട്ട് വലി പിന്നീട് മാരകം ആയ പ്രശ്നങ്ങള്‍ക്ക് കാരണം ആകാവുന്ന അടിക്ഷനിലേക്ക് നയിക്കുന്നു , ഞാന്‍ ഈയ്യിടെ കുഞ്ഞിനെ മടിയില്‍ ഇരുത്തി സിഗരട്ട് വലിച്ചു തള്ളുന്ന ഒരു അമ്മയെ കാണാന്‍ ഇടയായി , എനിക്ക് തോന്നി അവരോടു അതിന്‍റെ അപകടത്തെ കുറിച്ചു പറയണം എന്ന് ,ആ കുഞ്ഞിനെ അവര്‍ സ്വയം അറിയാതെ കൊല്ലുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണം എന്ന് . എന്നെ കൂട്ടുകാരന്‍ വിലക്കി . അറബു നാട് ആണ് സ്ത്രീകള്‍ എങ്ങിനെ പ്രതികരിക്കും എന്നറിയില്ല വിട്ടുകള , ഞാന്‍ വിട്ടു

പറഞ്ഞത് എന്റെ വയറിനെ കുറിച്ചു ആണ് . ഞാന്‍ നേരത്തത്തെ തൊണ്ണൂറു കിലോയോളം ഉണ്ടായിരുന്നു ഇന്നത്‌ എണ്‍പത്തി മൂന്നു നാലില്‍ നില്‍ക്കുന്നു അതില്‍ നിന്ന് കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല ഇനി അതിലും കുറക്കാന്‍ വഴി ഉണ്ടെങ്കില്‍ തന്നെ വയറു  കുറയാന്‍  വയറിനു വേണ്ടി പ്രതേക വ്യാമങ്ങള്‍ വേണം അലസതയുടെ പര്യായം ആയ ഈ ഭോജ പ്രിയന്‍ ഉണ്ടോ അതിനൊക്കെ മിനക്കെടുന്നു ,ഇപ്പോള്‍ ചെയ്യുന്ന ഏക വ്യായാമം നടത്തം ആണ് ,അത് നിത്യം ചിട്ടയോടെ നടത്തുന്നു ,ഭക്ഷണ ത്തോട്  മാത്രമല്ല ജീവിതത്തോടും എനിക്ക് ആര്‍ത്തിയാണ് അത് കൊണ്ട് ഈ ഭൂമിയില്‍കൊതി  തീരും വരെ ജീവിക്കാന്‍ ആണ് എനിക്കിഷ്ട്ടം മരിക്കാന്‍ തീരെ ഇഷ്ട്ടവുമല്ല ,അത് കൊണ്ട് മരണത്തെ തടയാനുള്ള കുറുക്കു വിദ്യ നിങ്ങള്ക്ക് ആര്‍ക്കെങ്കിലും വശം ഉണ്ടെങ്കില്‍ പറഞ്ഞു തരിക സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്ക ക്കുരു . 

No comments:

Post a Comment