Saturday 25 September 2010

കാഴ്ച്ചകള്‍ ശബ്ദങ്ങള്‍

ശബ്ദം കേള്‍ക്കുന്നിടത്തെക്ക്  കാഴ്ച്ച പോകുക എന്നത് മനുഷ്യസഹജം എന്ന് മാത്രമല്ല അപകടങ്ങളും മറ്റും തിരിച്ചറിയാന്‍ പ്രക്രതി സന്നിവേശിപ്പിച്ച്ച ഒരു ഉപാധിയുമാണ് . ഇവിടെ പറയുന്നത് എന്റെ നാട്ടു കാഴ്ച്ചയും നാട്ടു ശബ്ദങ്ങളെ കുറിച്ചുമാണ് .അതില്‍ എടുത്തു പറയേണ്ട ശബ്ദം മത്സ്യ വില്‍പനക്കാരന്‍ എരമുള്ളാനിക്ക മുക്കിലെ പീടികയില്‍ മീന്‍ എത്തിക്കഴിഞ്ഞു എന്ന് നാട്ടുകാരെ അറിയിക്കാന്‍ വേണ്ടി കൂവുന്ന ശബ്ദം ആണ് വളരെ ദീര്‍ഘവും മുഴക്കമുള്ളതും ഉയര്‍ന്ന സ്ഥായിയിലും ഉള്ള ആ കൂവല്‍ എനിക്ക് കൂ എന്ന അക്ഷരം കൊണ്ട് ഇവിടെ രേഖപ്പെടുത്താന്‍ ആവില്ല .ഈ കൂവല്‍ അന്നത്തെ ശാന്ത പ്രക്രതിയുള്ള ഗ്രാമ സവിശേഷത കൊണ്ടോ .കൊണ്ക്രീട്ടു കെട്ടിടങ്ങളുടെയും വാഹങ്ങളുടെയും ആധിക്ക്യം ഇല്ലാത്തിരുന്നത് കൊണ്ടോ അന്ന് ഗ്രാമത്തിന്റെ നാനാ ദിക്കിലും എത്തിയിരുന്നു .അപ്പോള്‍ ഉമ്മമാര്‍ പറയും മീനു വന്നെടാ പോയി നാലണയുടെ മത്തി അല്ലെങ്കില്‍ അയല  വാങ്ങിയിട്ട് വാ .നാല് അണക്ക് നൂറു മത്തിവരെ അന്ന് കിട്ടിയിരുന്നു. മത്തി വാങ്ങാന്‍ പോയ ഞാന്‍ ഒരു ചെവി പൊത്തിപ്പിടിച്ചു ഇടയ്ക്കിടയ്ക്ക് അദ്ദേഹം കൂവുന്നത് അല്ത്ഭുതത്തോടെ വാ പൊളിച്ചു നോക്കി നിന്നിട്ടുണ്ട് .അത് കാഴ്ച്ച .പിന്നെയുള്ള ശബ്ദം മുക്ക്രി അന്തുക്ക എന്ന അബ്ദുള്ള സീതി .നൂഞ്ഞേരി ജമായത്ത് പള്ളിയുടെ കോണിക്ക് മുകളില്‍ ഉള്ള തട്ടില്‍ കയറി നിന്ന് കോളാമ്പി ഇല്ലാതിരുന്ന കാലത്ത് ബാങ്ക് വിളിക്കുന്ന ശബ്ദം .അത് നാടിന്റെ എട്ടു ദിക്കിലും പ്രകമ്പനം ആയി എത്തിയിരുന്നു എന്ന് പറയുമ്പോള്‍ എന്റെ കുട്ടിക്കാല അതിശയോക്തി ആണ് ഞാന്‍ പറയുന്നത് എന്ന് നിങ്ങള്ക്ക് തോന്നാം .പക്ഷെ സത്യം ആണ് . എരമുള്ളനിക്ക ഇന്ന് ഉണ്ടെങ്കില്‍ അദ്ദേഹത്തിനു ദൈവം ദീര്‍ഘായുസ്സും ,അബ്ദുള്ള സീതിക്ക് പരലോക സമാധാനവും  ഉണ്ടാവട്ടെ .
അടുത്ത ശബ്ദം കടല്‍ ഇരമ്പുന്ന താണ് .വര്‍ഷ കാലത്ത് ഞങ്ങളുടെ ഗ്രാമത്തിനു പടിഞ്ഞാറു പതിനെട്ടു ഇരുപതു കിലോമീറ്റര്‍ ദൂരെയുള്ള കടലിന്റെ ഇരമ്പം വീട്ടിലിരുന്നു ഞങ്ങള്‍ക്ക് ശ്രവിക്കാന്‍ ആയിരുന്നു .പിന്നീട് ശബ്ദത്തില്‍ കൂടി മാത്രം അറിഞ്ഞിരുന്ന കടലിനെ അടുത്തു കണ്ടപ്പോള്‍ അത് മറ്റൊരു മറക്കാത്ത കാഴ്ച്ചയായി .കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് മുഴങ്ങിയിരുന്ന സമയം അറിയിക്കാന്‍  ഉള്ള സൈറണ്‍  ന ഗരത്തില്‍ നിന്ന് ദൂരെയായഎന്റെ നാട്ടില്‍   കേള്‍ക്കാമായിരുന്നു. ഇന്ന് വളരെ അടുത്തുള്ള പള്ളിയില്‍ നിന്നുള്ള ഉച്ച ഭാഷിണി ബാങ്കുവിളി വരെ കാതുകള്‍ശബ്ദ  മാലിന്യം നിറഞ്ഞു മരവിച്ഛതിനാല്‍ ആവണം കേള്‍ക്കാന്‍ ആവുന്നില്ല . വീടിനു അഞ്ചു പറമ്പ് അപ്പുറത്തുള്ള കുഷവര്‍ കോട്ടത്തില്‍ നിന്നുള്ള  ശംഖുവിളിയുടെതാണ്‌ .ഈണവും മുഴക്കവും ചേര്‍ന്ന ശന്ഖിനുമാത്രം  തീര്‍ക്കാന്‍ കഴിയുന്ന ആ ശബ്ദം ഉയരുമ്പോള്‍ മണ്ണില്‍ കളിച്ചു മദിച്ചു കരിമാടിക്കുട്ടന്‍ മാര്‍ പോലുള്ള മക്കളോട് പോയി കുളിച്ചു വീട്ടില്‍ കയറാന്‍ പറയും ഉമ്മ .കാവിലെ ഊത്ത് കഴിഞ്ഞു ശൈത്താന്‍ മാര്‍ ഇറങ്ങാന്‍ തുടങ്ങും വേഗം പൊരയില്‍ കേറ് . ശൈത്താന്‍ ഉറക്കത്തിലെ കാഴ്ച്ചയായി വന്നു പേടി പ്പെടുത്തി . വിദൂരങ്ങളില്‍ തെയ്യം കെട്ടിയാടുമ്പോള്‍ ഉയരുന്ന ചെണ്ട ശബ്ദവും ദിക്കുകള്‍ ഭേദിച്ചു കാതുകളില്‍ എത്തി .പിന്നീട് തെയ്യം എന്റെ കാഴ്ച്ചകളില്‍ ഒഴിച്ചു കൂടാന്‍ ആവാത്ത ഒരിനം ആയി .ചെറുപ്പത്തില്‍ കാഴ്ച്ചയും ശബ്ദവും ആയി വന്നെത്തിയ പൂരം നാട്ടിട വഴികളിലൂടെ പട്ടുടുത്തു വാളും ചിലങ്കയും ആയി ശംഖു വിളിയുടെയും അകമ്പടിയോടെ കടന്നുപോയപ്പോള്‍ മുന്നില്‍ നടക്കുന്ന ആള്‍ കയ്യില്‍ എന്തിനാണ് കോല്‍ വിളക്ക് കത്തിച്ചു ഈ നട്ടുച്ചയില്‍ പിടിച്ചിരിക്കുന്നത് ,.എന്ന കാഴ്ച്ചയില്‍  ഞാന്‍ സന്ദേഹി ആയി .
ആകാശത്തില്‍ വളരെ ഉയരത്തില്‍ പറന്നിരുന്ന എപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞിരുന്ന വിമാനം ഇരമ്പുന്ന ശബ്ദം കേട്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ ആകാഴ്ച്ച  തെങ്ങിന്‍ തലപ്പുകൊണ്ട് മറഞ്ഞു പോകാതിരിക്കാന്‍ നെല്‍ കളത്തിലേക്ക്‌ ഓടി . അവിടെ എത്തുംപോഴാവും കറുത്ത മേഘങ്ങളില്‍ മറഞ്ഞു വിമാനം കാണാതാവുക .അതും അല്ത്ഭുതത്തോടെ നോക്കി നിന്നു. എപ്പോഴെങ്കിലും ഗ്രാമത്തിനു മുകളിലൂടെ ഹെലികോപ്റ്ററുകള്‍ വലിയ ശബ്ധട്ടോടെ താണ് പരന്നു പോകുമ്പോള്‍ ക്ലാസ്സ് മുറികളില്‍ നിന്ന് വിമാനം എന്ന് പറഞ്ഞു പുറത്തു ചാടുന്നത് അന്ന് അധ്യാപകര് തടഞ്ഞില്ല . അവരും വിചാരിച്ചിട്ടുണ്ടാവും കുട്ടികളുടെ കൌതുക കാഴ്ച്ചകളെ തടയുന്നത് ശരിയല്ല എന്ന്. ഇന്ന് അങ്ങിനെ തന്നെയാണോ എന്നറിയില്ല .ഇന്ന് കുട്ടികള്‍ക്ക് വിമാനത്തില്‍ പറക്കാന്‍ വരെ അവസരം ഒരുക്കാന്‍ ആവും എന്ന് തോന്നുന്നു. പിന്നെന്തിനു ആകാശ കാഴ്ച്ച . ഓട്ടു ഓട്ടു പാത്രങ്ങളെയ,  അമ്മികൊത്താന്‍ ഉണ്ടോ അമ്മീ ,ഉമ്മാ കലം വേണോ , ഇങ്ങനെ ഈണത്തില്‍ ഉള്ള അനേക ശബ്ദങ്ങള്‍ ഗ്രാമ വഴികളില്‍ കൂടി കടന്നു പോയി .ഊട്ടു ഉത്സവത്തിനും ഉത്ത്ര വിളക്ക് ഉത്സവത്തിനും വള ചെട്ടികള്‍ വള വളേ എന്ന് വിളിച്ചു നടന്നു നീങ്ങിയപ്പോള്‍ ഉമ്മ പെണ്ണുങ്ങള്‍ ചെട്ടിച്ച്ചീ ഇവിടെ വാ എന്ന് നീട്ടി വിളിച്ചു വളയുടെ വര്‍ണ്ണ കാഴ്ച്ചകളില്‍ മുഴുകി കുട്ടികള്‍ ഇരിക്കുമെന്നാലും ,.തിരിച്ചു പോകുന്ന ചെട്ടിച്ചിയുടെ പിറകെ കൂടി വളി വളീ എന്ന് കുസ്രതി വിളി വിളിച്ചു .    ഗ്രാമത്തില്‍ എപ്പോഴെങ്കിലും എത്തുന്ന ആനയുടെ ചിന്നം വിളിയും .ആ കുംഭി ഗംഭീരന്റെ കാഴ്ച്ചയും നഷ്ട്ടപ്പെടാതിരിക്കാന്‍ കുട്ടികള്‍ സ്കൂള്‍ മുടക്കി പിന്നാലെ കൂടി , ഇന്ന് ഈ ശബ്ദങ്ങള്‍ എവിടെ പോയി മറഞ്ഞു എന്തുകൊണ്ട് കടലിരമ്പുന്നത്‌ കാതോര്‍ത്താല്‍ കേള്‍ക്കാന്‍ കഴിയുന്നില്ല .പോപ്പുലേഷന്‍  കൂടിയത് കാരണം  ശബ്ദത്തിന് നേര്‍രേഖയില്‍ സഞ്ചരി ച്ചു എത്താന്‍ കഴിയാത്തതും വാഹങ്ങളും  ഫാക്റ്ററികളും തീര്‍ക്കുന്ന ബഹളത്തില്‍ കൂടി ക്കുഴഞ്ഞു പോകുന്നതും ആവണം ,പൂരത്തിന്റെ  താളാത്മകം ആയ വരവിനു പകരം കോലാഹലം ആയി അത് പരിണമി ച്ചിരിക്കണം .

നാട്ടു വഴികളില്‍ കൂടി നടന്നു നീങ്ങിയ വണിക്കുകളെ നമുക്കിന്നു ആവശ്യം ഇല്ല .മെട്രോ മാര്‍ക്കറ്റില്‍ പണം ഒഴുക്കിയാല്‍ പോള അപ്പം മുതല്‍ പഞ്ചാര പാറ്റയും ,ചൈന യില്‍ നിന്നുള്ള വളകളും വരെ കിട്ടും എന്നത് കൊണ്ട് ചെട്ടിച്ചിയെ കാത്തിരിക്കേണ്ട .ഒരു മാസം വേണ്ടുന്ന മത്സ്യം വരെ ഫ്രീസ് ചെയ്തു സൂക്ഷിക്കാന്‍ സംവിധാനം ആധുനിക  അടുക്കളയില്‍ നാം ഒരുക്കി ക്കഴിഞ്ഞു .പിന്നെ എന്തിനു മുക്കിലെ പീടികയില്‍ പോയി ചീഞ്ഞ മത്തി വാങ്ങണം .മത്തി വാങ്ങാന്‍ പോകുന്നില്ലെങ്കില്‍ എന്തിനു ഏറമുല്ലാനിക്ക തന്റെ ഗംഭീര ശബ്ദത്തില്‍   കൂവണം .  പഴയ കാലത്തില്‍ തന്നെ ചുറ്റി തിരിഞ്ഞു നൊസ്റ്റാള്‍ജിയയില്‍ അഭിരമിക്കുക ഈ കുറിപ്പിന്റെ ലക്‌ഷ്യം അല്ല .ഓരോ ഗ്രാമത്തിലും ഇങ്ങിനെ ഓരോന്ന് സവിശേഷം ആയി ഉണ്ടായിരുന്നു .എന്ന് ഓര്‍ത്തെടുക്കല്‍ ആണ് . അവസാനമായി പേര് മറന്നുപോയ ഒരു ഞ്ജാന വ്രദ്ധനെ കുറിച്ചു കൂടി പറഞ്ഞു നിര്‍ത്താം .അതി മനോഹര ശബ്ദത്തില്‍ ബദര്‍ പടപ്പാട്ടും കിസ്സ പാട്ടുകളും പാടി ഞങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും പാട്ടിന്റെ മായിക ലോകത്ത് എത്തിച്ചിരുന്ന വെളുത്തു കൊലുന്നനെയുള്ള വെളുത്ത നിറവും വെളുത്ത വസ്ത്ര ധാരിയും ആയിരുന്ന സൌമ്യന്‍ ആയ മനുഷ്യന്‍ അദ്ദേഹം ഗാട്ട് കടന്നു വരുമ്പോള്‍ ഉമ്മ പറയും ബാവുക്ക [അങ്ങനെയോ മറ്റോ ആണ് പേര് ,എന്റെ മറവി ആ അല്ത്മാവ് പൊറുക്കട്ടെ ] വരുന്നുണ്ട് ആ കസേര ഒന്ന് തുടച്ചു കൊടുക്ക്‌ .ശുഭ്ര വസ്ത്രത്തില്‍ പൊടി പറ്റുന്നത് ഒരു പക്ഷെ അദ്ദേഹം ഇഷ്ട്ടപ്പെട്ടിരിക്കില്ല  .പക്ഷെ ഞങ്ങള്‍ക്ക് ഒപ്പം എല്ലാം അദ്ദേഹവും പങ്കിട്ടു .പാട്ടുകള്‍ പാടി ഏറെ നേരം അദ്ദേഹം ഇരുന്നു .ചുറ്റും ഞങ്ങള്‍ കുട്ടികളും .അടുക്കളയില്‍ നിന്നു സ്ത്രീകള്‍ ഉമ്മര്‍ വാതിലിനു മറഞ്ഞു നിന്നു ആ പാട്ട് കേട്ടു

അതെ മാര്‍ക്സ് പറഞ്ഞു അന്യന്റെ ശബ്ദം മറ്റൊരാളിന്റെ കാതില്‍  സംഗീതം പോലെ ശ്രവിക്കാന്‍ ആവുന്ന കാലം എന്ന്. ഒരു പക്ഷെ അത് കുട്ടിക്കാലം ആയിരുന്നു . ഇനി അങ്ങിനെ ഒരു കാലം സ്വപ്നം കാണുന്നത്  വ്രഥാ വ്യാമം ആണ് .

*പോള   മ്ര്‍ദുവായ വായില്‍ ഇട്ടാല്‍ അലിഞ്ഞു പോകുന്ന തരത്തില്‍ ഉള്ള അപ്പം
*പഞ്ചാര പാറ്റ  മുട്ട വെള്ളയും പഞ്ചസാരയു ചേര്‍ത്തു ഉണ്ടാക്കുന്ന പലഹാരം 

1 comment:

  1. വളരെ നന്നായി, ഇപ്പോള്‍ നാട്ടില്‍ ചെന്നാല്‍ ഇതൊന്നും തരിച്ചു കിട്ടില്ല എന്നറിയാം...എന്നാലും അറിയാതെ ടിക്കറ്റ്‌ റേറ്റ് ഒന്ന് നോക്കി പോയി...

    ReplyDelete